Translate

2015 ജനുവരി 15, വ്യാഴാഴ്‌ച

കഥ കറുത്ത മൂടുപടം

രാത്രിയുടെ കറുത്ത മൂടുപടം വെളിച്ചം അഴിച്ചുമാറ്റുന്ന ഒരു പ്രഭാതത്തില്‍ പ്രകൃതി പൂര്‍ണമായും നഗ്നയാവാന്‍ പോവുകയായിരുന്നു. പ്രഭാത നമസ്കാരവും കഴിഞ്ഞു തിരിച്ചുവരുന്ന മുല്ലാ അമാനുള്ളയും കൂട്ടുകാരും ലോകകാര്യങ്ങള്‍ സംസാരിച്ച് നടന്നുപോവുകയായിരുന്നു .തെരുവ് വിളക്കുകള്‍ കെട്ടുതുടങ്ങി. പീടികത്തിണ്ണയില്‍ കിടന്നുറങ്ങുന്ന തെരുവുമനുഷ്യര്‍ മൂളുകയും ഞരങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു . പ്രായത്തിന്‍റെയോ ലിംഗത്തിന്‍റെയോ വത്യാസമില്ലാതെ കൂട്ടമായിട്ടാണവര്‍ ഉറങ്ങികൊണ്ടിരിന്നത്. ഉറക്കമൊഴിഞ്ഞു ക്ഷീണിച്ച മുഖവും കുത്തഴിഞ്ഞ ജീവിതത്തിന്‍റെ അലസതയുമായി ചില സ്ത്രീകള്‍ നടന്നു വരുന്നുണ്ടായിരുന്നു .“ജീവിത താല്പര്യങ്ങള്‍ക്ക് ശരീരം വിറ്റ് കാശാക്കുന്നവരാണവര്‍, സ്വന്തം ശാരീരത്തില്‍ അന്യന്‍റെ അധിനിവേശവും സമൂഹത്തിന്‍റെ പുച്ച്ചവും അവഗണനയും ദൈവത്തിന്‍റെകോപവും, മനസ്സിലെ വേവലാതികളില്‍ വേവിച് അന്നമാക്കുന്നപാവങ്ങള്‍” പത്രക്കെട്ടുമായി ഒരു ബാലന്‍ സൈക്കിളില്‍ വന്നു. മുല്ലാ അമാനുല്ലാഖാന്‍ ബാലനെ വിളിച്ചു പത്രം വാങ്ങി, പത്രത്തിലെ മുഖവാചകം അഴിമതിയുടെ പുതിയ കഥയായിരുന്നു. അമാനുള്ളയുടെ കണ്ണുകള്‍ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ വാചകങ്ങളിലൂടെ സഞ്ചരിച്ചു, കഴിഞ്ഞ കാലങ്ങളില്‍ കട്ടുമുടിച്ച പണത്തിന്‍റെ കണക്കുകള്‍നിരനിരയായ് ആത്മാഭിമാനത്തോടെ എഴുതി അവതരിപ്പിച്ചിരിക്കുന്നു. വായനക്കിടയില്‍ ഒരു കുഞ്ഞിന്‍റെ രോദനം കേട്ടു, .പീടികത്തിണ്ണയില്‍ തെരുവുമനുഷ്യരുടെ ഇടയില്‍ നിന്നും ചെറിയൊരു കുട്ടി കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ രോദനം ശ്രദ്ധിക്കാതെ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്ന മനുഷ്യരാരുംതന്നെ കുട്ടിയെ ശ്രദ്ധിക്കുന്നേയില്ല, വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി തോളില്‍ തിരുകി അമാനുള്ളയും സുഹൃത്തുക്കളും കുഞ്ഞിനെ ലക്ഷ്യം വെച്ച് നടന്നു. വയറ്റത്ത് കൈവെച്ചാണ് കുഞ്ഞു കരയുന്നത് വിശന്നിട്ടായിരിക്കുമെന്നു കരുതി ലാല്‍ജിയുടെ ഹോട്ടെലില്‍ നിന്നും ഒരു ചായയും ബ്രഡും വാങ്ങിക്കൊണ്ടുവരാന്‍ അമാനുള്ള സുഹൃത്തിനോടാവശ്യപ്പെട്ടു. വിശപ്പടങ്ങാനുള്ള പ്രതീക്ഷ കണ്ടപാടെ കുഞ്ഞു കരച്ചില്‍ നിറുത്തി, ആര്‍ത്തിയോടെ ചായയും ബ്രെഡും കഴിച്ചു തീരുന്നതിനു മുന്‍പേ അമാനുള്ളയുടെ ചുറ്റിലും തെരുവ് മനുഷ്യര്‍ വട്ടം കൂടി നിന്ന് ബാബാ ഞങ്ങള്‍ക്കും വിശക്കുന്നു ഞങ്ങള്‍ക്കും വിശക്കുന്നു എന്ന് വിളിച്ചുപറയാന്‍ തുടങ്ങി. അമാനുള്ള ഒരു നിമിഷം നിശ്ചലനായി വിശക്കുന്ന കണ്ണുകളിലേക്കു നോക്കി നിന്നു, “ഇവരാരും ഉറങ്ങുകയായിരുന്നില്ലേ,? ഇല്ല, വിശക്കുന്നവര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും” അമാനുള്ള സ്വയം മനസ്സിനോട് ചോദിച്ചു. അവര്‍ക്കെല്ലാം ചായവാങ്ങിക്കൊടുക്കാനുള്ള പണം അമാനുള്ളയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല, എന്നാലും ലാല്‍ജിയോട് കടം പറയാം. ഹോട്ടലിനു മുന്നില്‍ തെരുവ് മനുഷ്യര്‍ കരുണയുള്ള കണ്ണുകളെ നോക്കി നിന്നു,“എല്ലാവര്ക്കും ചായകൊടുത്ത് കണക്കെഴുതിവെച്ചോളൂ ആരെയും കടക്കുള്ളിലേക്കു കയറ്റരൂത്. അവര്‍ വല്ലതും കട്ടുകളയും” ശെരിയാണ് വിശക്കുന്നവര്‍ക് യാചിച്ചിട്ടും ഭക്ഷണം കിട്ടിയില്ലെങ്കില്‍ കട്ടുതിന്നുകളയും! അതിനവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ, തൊഴിലാളികള്‍ മുതലാളിയുടെ ഉത്തരവ് അക്ഷരംപ്രതി പാലിച്ചുകൊണ്ട്‌ എല്ലാ തെരുവ് മനുഷ്യര്‍ക്കും ചായ കൊടുത്തു. ഹോട്ടലിനു മുന്നില്‍ ചെറിയൊരു തിക്കും തിരക്കു൦ പെട്ടന്നവസാനിച്ചു. തെരുവ്മനുഷ്യര്‍ കൂട്ടംതെറ്റി അന്നത്തിന്നുവേണ്ടി യാത്രതുടങ്ങി. തെരുവ് ജനനിബിഡമാവുന്നു, ഇടതടവില്ലാതെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. മുതലാളിമാര്‍ വന്നു ഷോപ്പുകള്‍ തുറക്കുന്നുണ്ടായിരുന്നു , പുസ്തകസഞ്ചി തോളിലേറ്റിയ വിദ്യാര്‍ഥികളും അവരെ പഠിപ്പിക്കാനുള്ള ബാധ്യത നിറവേറ്റാന്‍ അദ്ധ്യാപകന്മാരും പുതിയൊരു ലോകത്തിനു വേണ്ടി സ്കൂളിലേക്കും കൊളജുകളിലേക്കും പോവുന്നുണ്ടായിരുന്നു . രാത്രിയില്‍ മൂടിക്കെട്ടിയ വ്യാപാരത്തിന്‍റെ പെട്ടി തുറന്ന് വ്യാപാരത്തിന്‍റെ സ്നേഹവും വെറുപ്പും സത്യവും അസത്യവും ചതിയും ആരംഭിച്ചു കഴിഞ്ഞു .തെരുവില്‍ കച്ചവടത്തിന്‍റെ ഉത്സവമാണ്. അമാനുള്ളയും സുഹൃത്തുക്കളും വേര്‍പിരിയാനോരുങ്ങി, അവരരുടെ ജീവിതവഴിയെ യാത്രതിരിച്ചു.“നിങ്ങള്‍ക്ക് ദൈവത്തിന്‍റെ രക്ഷയുണ്ടാവട്ടെ” അമാനുള്ള സലാം പറഞ്ഞു.“നിങ്ങള്‍ക്കുമുണ്ടാവട്ടെ” സുഹൃത്തുകള്‍ മറുപടി പറഞ്ഞു. സാധാരണയില്‍ നിന്നും വെത്യസ്തമായി മനസ്സ് നിറയെ സംതൃപ്തിയോടെ അമാനുള്ള വീടിനെ ലക്‌ഷ്യം വെച്ച് നടന്നുപോയി . തെരുവില്‍ നിന്നും അല്‍പമകലെയുള്ള ഗാന്ധിപ്പാര്‍ക്കില്‍ ഒരു പോലീസ് വണ്ടിയും ആള്‍ക്കൂട്ടവും, നടുവില്‍ നിശ്ചല ഗാന്ധിപ്രതിമയെ ആരും ശ്രദ്ധിക്കുന്നില്ല. അമാനുള്ള ആള്‍ക്കൂട്ടത്തെ ലക്ഷ്യം വെച്ച് നടന്നു.ആള്‍ക്കൂട്ടം പരിഭ്രമം ഒളിപ്പിച്ചു പതുക്കെ സംസാരിക്കുന്നുണ്ടായിരുന്നു . വട്ടംകൂടി നില്‍ക്കിന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അമാനുള്ള ഏന്തിനോക്കി. യുവത്വത്തിലേക്ക് സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ, ചുണ്ടുകള്‍ പൊട്ടി കവിളുകളില്‍ രക്തം പുരണ്ട്കിടക്കുന്നു, പാതി നഗ്നയായ അവളുടെ വെളുത്ത ശരീരത്തില്‍ കാമത്തിന്‍റെ കറുത്തപാടുകള്‍, ആരൊക്കെയോ ഉപയോഗിച് ഉപേക്ഷിച്ചുപോയ പ്രാണന്‍ വെടിഞ്ഞ സ്ത്രീശരീരം, പോലീസുകാര്‍ വയര്‍ലസ്സില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.“എല്ലാവരും പിരിഞ്ഞുപോവണം” പോലീസ് അട്ടഹസിച്ചുകൊണ്ടു ലാത്തി വീശിആള്‍ക്കൂട്ടതിനെതിരെ തിരിഞ്ഞു, ആള്‍ക്കൂട്ടം ഓടിയകന്നു.

തിരിഞ്ഞോടുന്ന മനുഷ്യര്‍ പോലീസിനെയുംലാത്തിയെയും ഭീകരമായ ഭയത്തോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇവിടെതന്നെനിന്നാല്‍ പോലീസുകാരന്‍ വിവേകമില്ലാത്ത ലാത്തി കൊണ്ട് എന്‍റെതല അടിച്ചുപൊട്ടിക്കും.അമാനുള്ള ചിന്തിച്ചു..മനസ്സ് അസ്വസ്ഥമായി. തെങ്ങോലകള്‍ക്ക് മുകളിലിരുന്ന്കാക്കകള്‍ മ നുഷ്യനെ പ്രാകുന്ന ശബ്ദ൦ അസ്വസ്ഥതയെ ഇരട്ടിച്ചു. നടത്തത്തിനിടയില്‍ അമാനുള്ള ഗാന്ധി പ്രതിമയെ ഒന്ന് തിരിഞ്ഞു നോക്കി, ഗാന്ധി പ്രതിമക്കുചുറ്റും പോലീസുകാര്‍.. തല ഉയര്‍ത്തിനില്‍ക്കുന്ന പ്രതിമക്കു ഭാവവ്യത്യാസമൊന്നുമില്ല, ഇരുണ്ട നിറമുള്ള പ്രതിമയുടെ മുഖത്ത് വികാരങ്ങളുടെ പ്രതിഫലനമില്ല. അമാനുള്ള തിരിഞ്ഞുനടന്നു. നാടിനെ കുറിച്ചുള്ള വേവലാതികള്‍ പുകഞ്ഞു തുടങ്ങി മനസ്സില്‍ കറുത്ത വര്കള്‍ കൊണ്ട് അടയാളമിട്ട ഇന്ത്യയുടെ ഭൂപടം വന്നു. ഭൂപടത്തിന്‍റെ മേലെ പുതപ്പിച്ച കറുത്ത മൂടുപടത്തിനുള്ളില്‍ ര്‍പറേറ്റ് ഭീമന്മാരും വിദേശികള്‍ നിയന്ത്രിക്കുന്ന ഭരണ സാരഥികളും അവരുടെ വക്കാലത്തുകാരായ ഉദ്യോഗസ്ഥരും ആനന്ദ നൃത്തമാടുന്നു. ഗോത്രങ്ങളും വര്‍ഗ്ഗങ്ങളു൦ മതങ്ങളുമായി മതില്‍കെട്ടി വേര്‍തിരിച്ച പാവം മനുഷ്യര്‍ ആര്‍ക്കോ വേണ്ടി വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിച്. തമ്മിലടിച് മരിക്കുന്നു. ആരാധനാലയങ്ങള്‍ക്കു മേല്‍ അവകാശം പറഞ്ഞു മതവികാരം കൊണ്ട് അധികാരത്തിലേക്കുള്ള കോണിപ്പടികള്‍ പണിയുന്നവര്‍ ചെങ്കോല് പിടിക്കുന്നു . അജ്ഞാത സ്ഫോടനങ്ങള്‍ തെരുവ് മനുഷ്യരുടെ എണ്ണം കുറക്കുന്നു. കാമത്തിന്‍റെ തീഷ്ണമായ നോട്ടത്തിനു മുന്നില്‍ പൊക്കിള്‍കൊടി ബന്ധങ്ങള്‍ അറ്റുപോവുന്നു. ലാഭമുള്ളത് മാത്രം വില്‍ക്കുന്ന മാധ്യമങ്ങള്‍ മൂല്യങ്ങളെ മറന്നു മനുഷ്യനെ ഭ്രാന്തനാക്കുന്നു. രഹസ്യപ്പോലീസുകാര്‍ നന്മയും നീതിയും പറയുന്നിടത്ത് മണ൦ പിടിച്ചു നില്‍ക്കുന്നു. ചിന്തകള്‍ അമാനുള്ളയുടെ കൂടെ വീടുവരെ വന്നു വീടിന്‍റെ മുറ്റത്ത് മണ്ണ്‍വാരി കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമോള്‍ ബാപ്പാ എന്ന് വിളിച്ചു അരികിലേക്ക് ഓടിവന്നപ്പോള്‍ ചിന്തകള്‍ വഴിമാറിപ്പോയി. തോളില്‍ തിരുകി വെച്ച ന്യൂസ്‌ പേപ്പര്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചു കുഞ്ഞുമോളെ വാരിയെടുത്ത് ഉമ്മവെച്ചു നെഞ്ചോടു ചേര്‍ത്ത് അമാനുള്ള വീട്ടിനുള്ളിലേക്ക് കയറിച്ചെന്നു. നേരം വൈകിയതിലും ഭക്ഷണസാധനങ്ങള്‍ വാങ്ങാത്തതിലുമുള്ള പരിഭവം വാക്കുകളായി അമാനുള്ളയുടെ ചെവിടുകളിലേക്ക് കയറിച്ചെന്നു. അമാനുള്ള കുഞ്ഞുമോളെ ഭാര്യയുടെ കയ്യിലേല്‍പിച്ചു. അനുഭവങ്ങള്‍ പങ്കുവെച്ചു, “നല്ലത് ചെയ്യുന്നോല്‍ക്ക് അള്ളാന്‍റെ കൃപണ്ടാവും” ഭാര്യ പറഞ്ഞു. അമാനുള്ളയുടെ കണ്ണുകളില്‍ തണുപ്പും ഹൃദയത്തില്‍ സമാധാനവും അനുഭവപ്പെട്ടു,“ഇന്ന് വെള്ളിയാഴ്ചല്ലേ! ചായകുടിചോളൂ, പള്ളിയില്‍ നേരത്തെ പോവെണ്ടതല്ലേ? ഭാര്യ ചോദിച്ചു, അതേയെന്നു മറുപടി പറഞ്ഞ അമാനുള്ള ചായകുടിക്കാനിരുന്നു. മടക്കി വെച്ച പത്രം നിവര്‍ത്തി ചായകുടിക്കുന്നതിനിടയില്‍ വായിച്ചു തീര്‍ത്തു. നന്മ എന്നൊന്ന് പത്രത്തില്‍ വായിക്കാനേയില്ല അഡല്‍റ്റ് ഒണ്‍ലി എന്ന തരത്തിലേക്ക് തരംതാണ വാര്‍ത്തകള്‍ എന്തൊരു നാട് അമ്മാനുള്ള പിറുപിറുത്തു. കിഴക്കുദിച്ച സൂര്യന്‍ പതിയെ പടിഞ്ഞാറിനെ ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നുണ്ടായിരുന്നു . പച്ചപ്പുകളുടെ ഇടയിലൂടെ ചിതറിവീണ സൂര്യകിരണങ്ങള്‍ ഭൂമിയെ ചൂട് പിടിപ്പിച്ചു തുടങ്ങി ......

അമാനുള്ള പള്ളിയിലേക്ക് തിരിച്ചു പോവാനോരുങ്ങി. കുഞ്ഞു മകളോട് ഇരുകൈകളും വീശി നിറപുഞ്ചിരിയാലെ യാത്ര പറഞ്ഞു, “ഉങ്ങള് നേരത്തപ്പോലെ ആടേം ഇബ്ടേം നില്‍ക്കാതെ വേകം തിരിച്ച് വരാന്‍ നോക്ക്” ഭാര്യ അമാനുള്ളയോട് വിടപറഞ്ഞുകൊണ്ട് അടുക്കളയിലേക്കു പോയി. അമാനുള്ള നടന്നകന്നു സൂര്യതാപം ശരീരത്തെ പൊള്ളിച്ചുതുടങ്ങി, പച്ചപ്പുകള്‍ തണല്‍വിരിച്ച വഴിയെ ആശ്വാസത്തോടെ അമാനുള്ള നടന്നകന്നു, വഴിയെ പോവുന്നവര്‍ അമാനുള്ളയോടു സലാം പറഞ്ഞു അമാനുള്ള അവരെ സ്വാഗതം ചെയ്തു. ഗാന്ധിപ്പാര്‍ക്കിന്‍റെ മുന്നില്‍ രണ്ടു പോലീസുകാര്‍ കുശലം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു, നേരത്തെ കണ്ട ആള്‍ക്കൂട്ടവും അനക്കവും നിശ്ചലമായിരിക്കുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ആരോ എടുത്തുകൊണ്ടുപോയിരിക്കുന്നു , പോലീസുകാര്‍ ഗാന്ധിപാര്‍ക്കിന്നു കാവല്‍ നില്ക്കുന്നുണ്ടായിരുന്നു , ഗാന്ധിയുടെ കല്ലിന്‍റെ രൂപം ഭാവവ്യത്യാസമില്ലാതെ നിഷ്കളങ്കനായി തലയുയര്‍ത്തി നില്കുന്നു. തെരുവിന്നു മനുഷ്യന്‍ ആവശ്യങ്ങളുടെ നിറം ചാര്‍ത്തിയിരിക്കുന്നു .ചീറിപ്പായുന്ന വാഹനങ്ങളുടെയും സംസാരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍റെയും ശബ്ദതരംഗങ്ങള്‍ ഒട്ടി ചേര്‍ന്ന് തെരുവിന്‍റെ ഒച്ചപ്പാടുകളായി രൂപാന്തരപ്പെടുന്നു , ഇപ്പോള്‍ തെരുവ് നാവിടറാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. തെരുവിന്‍റെ സംസാരത്തില്‍ ലയിച്ചുചേര്‍ന്ന ദുര്‍ഗന്ധ൦ നാസാരന്ദ്രങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്ന കുറ്റിരോമങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി മസ്തിഷ്കത്തെ മരവിപ്പിക്കുംവിധം അസഹനീയമായതിനാല്‍ അമാനുള്ള മൂക്ക് പൊത്തിപ്പിടിച്ചു, റോഡരികില്‍ മനുഷ്യനുപേക്ഷിച്ചുപോയ മാലിന്യങ്ങളെ നോക്കി അവിടെ പ്രാണികളും കൊതുകും വട്ടമിട്ടു പറക്കുന്നു. നീലാകാശത്തേക്ക് ഉയര്‍ന്നു നില്‍കുന്ന പള്ളി മിനാരം ആകാശത്തില്‍സുന്ദരമായൊരു ചിത്രം വരച്ചിരിക്കുന്നു, പള്ളിയിലേക്ക് വിശ്വാസികള്‍ നടന്നടുക്കുന്നത് അമാനുള്ളക്ക് ദൂരെ നിന്നും കാണാന്‍ കഴിഞ്ഞു. പല കോണുകളില്‍ നിന്നുമായി വ്യത്യസ്ത പ്രായക്കാരും കോലക്കാരും ഒരേ ലക്ഷ്യത്തിലേക്കെന്നപോലെ സഞ്ചരിക്കുന്നു. പള്ളിയോടടുത്തപ്പോള്‍ ഉറക്കെ അവര്‍ പരസ്പരം സ്വാഗതം ചെയ്യുന്നത് കേള്‍ക്കാമായിരുന്നു. അമാനുള്ളയും ഉറക്കെ സലാം പറഞ്ഞു, നിങ്ങള്‍ക്കും .അവര്‍ മറുപടി നല്‍കി ഓരോരുത്തരും സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതിനിടയില്‍ കൈ കാലുകള്‍ വൃത്തിയാക്കി അമാനുള്ള പള്ളിയുടെ അകത്തേക്ക് കടന്നു പള്ളിക്കകത്ത് വലതു വശമുള്ള അമാനുള്ളയുടെ മുറിയിലേക്ക് കയറിച്ചെന്നു.വിശ്വാസികള്‍ കുറാന്‍ പാരായണം ചെയ്യുന്നതിന്‍റെ പതുങ്ങിയ സംഗീതം അര്‍ത്ഥഗര്‍ഭമായ ആശയങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വ്യത്യസ്തതയുടെ വ്യക്തിരൂപങ്ങള്‍ കൂട്ടമായി പപള്ളിയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു , നടക്കാന്‍ പ്രായമായ കുട്ടികള്‍ മുതല്‍ പ്രായം കാരണം നടക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധരും ജനക്കൂട്ടത്തില്‍ കാണാമായിരുന്നു. പള്ളി ജനനിബിഡമായി മനോഹരമായ ബാങ്ക് വിളിയുയരുന്നു ബാങ്കിന്നു ശേഷം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചു, കുറാന്‍ പാരായണം ചെയ്തിരുന്നവര്‍ പാരായണം നിര്‍ത്തി ഭക്തിയോടെ കുറാന്‍ പൂട്ടിവെക്കുന്നു. അമ്മാനുള്ള മുറിയില്‍ നിന്നും പുറത്തേക്ക് വന്നു, പള്ളിയുടെ പ്രസംഗപീഠത്തില്‍ നിന്നും വിശ്വാസികളോട് സംസാരിക്കാന്‍ തുടങ്ങി. “അനീതിയുടെ മുഖത്ത് നിഷ്കളങ്കമായി നോക്കി നില്‍ക്കാതെ നീതിയുടെ പക്ഷം പിടിക്കാന്‍ അമാനുള്ള ദൈവ വചനങ്ങള്‍ പിന്‍ബലത്തോടെ പ്രഖ്യാപിച്ചു, നാം കാണാന്‍ മടിക്കുന്ന തെരുവ് മനുഷ്യരുടെയും അനാഥകളുടെയും ദുരന്ത ജീവിതമുണ്ട്, അതേ പോലെ നമ്മെ ചൂഷണം ചെയ്തു നമ്മുടെ നാടിന്റെ മുതലുകള്‍ കട്ടുമുടിക്കുന്ന ഒരു അധികാര വര്‍ഗ്ഗത്തിന്‍റെ ആര്‍ഭാടതയും സുഖലോലുപതയും, ഇത് രണ്ടിന്‍റെയും മധ്യത്തില്‍ നാം ഉറങ്ങുകയാണ്, മനുഷ്യരെ മതിലുകള്‍ കെട്ടി വേര്‍തിരിക്കുന്നത് നമ്മുടെ സമരങ്ങള്‍ക്ക് ശക്തി നിഷേധിക്കുവാനാണ്.ഇരുട്ടിനു പോലും ഇപ്പോള്‍ മനുഷ്യനെ ഭയമാണ് ഇരുട്ടുള്ളിടത്ത് മനുഷ്യന്‍ ക്രൂരനാവുന്നു. മതവും സമൂഹവുമുണരണം സാംസ്കാരിക രാഷ്ട്രീയ മലിനീകരനത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം ഇങ്ങനെ പ്രസംഗം മതത്തിലേക്കും സര്‍വ്വമത സൗഹാര്‍ദത്തിലേക്കും സാമൂഹിക ഉത്തരവാദിത്തങ്ങളിലേക്കും സഞ്ചരിച്ചു, എല്ലാമതങ്ങള്‍ക്കും നന്മ്മാത്രമേ മനുഷ്യനോടു പറയാനുള്ളൂ മതത്തിന്‍റെ പേരില്‍ മുറിവുകള്‍ ആരും ഉണ്ടാക്കരുത്, മതമില്ലാത്തവനും ഒരു മതമുണ്ട്‌ അത് അവന്‍ പിന്തുടരുന്ന പ്രകൃതിയുടെ നന്മക്ക് വേണ്ടിയുള്ള ചിന്തയാണ്. മുല്ല പ്രസംഗം അവസാനിപ്പിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികള്‍ പിരിഞ്ഞു പോയി.

ഘടികാരത്തിന്‍റെ കൊലളവില്‍ തിട്ടപ്പെടുത്തിയ സമയ ക്രമങ്ങള്‍ പിച്ചവെച്ചു നടന്നു, ബാങ്കുവിളിയും പ്രാര്‍ഥനയും ക്രമപ്പെടുത്തിയ സമയങ്ങളില്‍ നടന്നു, സൂര്യന്‍ പടിഞ്ഞാറിനെ പുല്കാനോരുങ്ങുന്നു നാണിച്ചുകൊണ്ട് സായാഹ്ന൦ വന്നു, സായാഹ്ന സവാരിക്കാര്‍ നടത്തം തുടങ്ങി കുട്ടികള്‍ കളിക്കളത്തിലേക്ക് പോവുന്നു, രാവിലെ ജോലിക്കും പഠനത്തിനു൦ പോയവര്‍ തിരിച്ചുവരുന്നു. സാവധാനം പ്രകൃതി ഇരുണ്ടു തുടങ്ങി, കുട്ടികളുടെ കൂക്കിവിളിയും സവാരിക്കാരുടെ വലിഞ്ഞു നടത്തവും അപ്രത്യക്ഷമായി. ഇരുട്ടിന്‍റെ മാറില്‍ മനുഷ്യന്‍ ഉറങ്ങാന്‍ സമയമായി , തെരുവ് വിളക്കുകള്‍ പിശുക്കി പ്രകാശിച്ചു തുടങ്ങി, ചെകുത്താനും ഭൂതവും കള്ളനും ഭയവും പുറത്തിറങ്ങി

തെരുവിലെ അങ്ങേയറ്റത്ത് നിന്നും മുദ്രാവാക്യത്തിന്‍റെ ഇടി മുഴക്കം കേട്ടു, ഒരു വലിയ ആള്‍ക്കൂട്ടം ആവേശത്തോടെവിളിച്ചു പറയുന്നു, . ഗാന്ധിപ്പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെക്കുറിച്ചറിയണം, അവര്‍ക്കെതിരെ നിയമനടപടി വേണം, അവരുടെ ശബ്ദം വാനോളം മുഴങ്ങിക്കേട്ടു.. പെട്ടന്ന് ഇലക്ട്രിക്ബള്‍ബുകളുടെ പ്രവര്‍ത്തനം നിലച്ചു ഇരുട്ടിന്‍റെ അധിനിവേശം മുഖങ്ങളെ തിരിച്ചറിയാതെ മനുഷ്യനെ ശ്വാസം മുട്ടിച്ചു.മനുഷ്യ വിരലുകള്‍ ഓണ്‍ ഓഫ് ചെയ്യുന്നതിനനുസരിച്ചു ഇലക്ട്രിക്‌ ടോര്‍ചുകള്‍ ഉടമയുടെ ലക്ഷ്യങ്ങളിലേക്ക് പ്രകാശ൦ ചൊരിഞ്ഞു. ഇരുട്ടില്‍ അലിഞ്ഞ കലപിലാ ശബ്ദത്തിനു ഭയത്തിന്‍റെ ഭീകര രൂപം, നേരെത്തെ കേട്ട മുദ്രാവാക്യം ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നു.ചില ഇടങ്ങളില്‍ മാത്രം ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശിക്കാന്‍ തുടങ്ങി. പ്രകാശമുള്ളിടത്തേക്ക് ആള്‍ക്കൂട്ടം ഒരുമിച്ചുനിന്നു. പെടുന്നനെ ഒരു സ്ഫോടനശബ്ദം മുഴങ്ങി. ആള്‍ക്കൂട്ടം ഭയന്നോടി കച്ചവടക്കാര്‍ അവരുടെ കച്ചവട ചരക്കുകള്‍ സംരക്ഷിക്കാന്‍ പണിപ്പെട്ടു, കടകളടഞ്ഞു,അധികാരികള്‍ ഓടിയെത്തി, ബള്‍ബുകള്‍ വീണ്ടും പ്രകാശം ചൊരിഞ്ഞു. പോലീസും ആയുധവും തെരുവ് വളഞ്ഞു, ആംബുലന്‍സുകള്‍ മരണഗീതം പാടി പാഞ്ഞുപോവുന്നു , മാധ്യമങ്ങള്‍ കാമറക്കണ്ണുകള്‍ തുറന്ന് ദുരന്തചിത്രം ലോകത്തിനു കൈമാറി പലരും മരിച്ചു, അതില്‍ കൂടുതലും തെരുവുമനുഷ്യര്‍ . അവരുടെ രക്തം തെരുവിനെ ചുവപ്പിചിരിക്കുന്നു. സ്ഫോടനങ്ങളുടെ ആസൂത്രകരെകുറിച്ച് വ്യക്തമായ സൂചന ലപിചിരിക്കുന്നുവെന്ന് പോലീസ് പറയുന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തു , കറുത്ത മൂട് പടമണിഞ്ഞ മധ്യവയസ്കനായ മുല്ല അമാനുള്ളയുടെ ചിത്രം പോലീസുകാരുടെ അകമ്പടിയോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെകളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളുടെയും പാതി ഉത്തരവാദിത്തം പോലീസ് അമാനുല്ലക് ദാനം ചെയ്തു. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും അമാനുള്ളയുടെ കറുത്ത മൂടുപടമണിഞ്ഞ പഞ്ചേന്ദ്രിയങ്ങള്‍ മൂടപ്പെട്ട മനുഷ്യരൂപം ചങ്ങലകളില്‍ ബന്ധിച്ച കൈകളുമായി നൂറില്‍ പരം ഉദ്ധ്യോഗസ്ഥരുടെ അകമ്പടിയോടെ ഓടി നടക്കുന്ന ചിത്രം ദിനേന മാധ്യമങ്ങള്‍ പുറത്തുവിട്ടു. വാര്‍ത്തകളില്‍ നിന്നും അഴിമതിയുടെയും വാണിഭങ്ങളുടെയും കഥകള്‍ മാഞ്ഞുപോയി. പണവും അധികാരവും ആവിഷ്കാരവും കൈകോര്‍ത്ത് പിടിച് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു, നീതി ദേവത കണ്കെട്ടി ഒന്നും കാണാതെ നിന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട തന്‍റെ നിരപരാധിയായ ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് അമാനുള്ളയുടെ ഭാര്യകരഞ്ഞു കരഞ്ഞു കണ്ണുകള്‍ കുഴിഞ്ഞു. എല്ലാം ദൈവത്തിലേല്‍പിച്ചു അവര്‍ പ്രാര്‍ത്ഥനയില്‍ ആത്മശാന്തി തേടിയലഞ്ഞു. അമാനുള്ളയുടെ മകള്‍ക്ക് ബാപ ചുവരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രം മാത്രമായി ചെറുപ്പം മുതല്‍ അമാനുള്ളയെ പരിചയമുള്ളവര്‍ അയല്‍വാസികള്‍ അമാനുള്ളയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിഷേധിച്ചു.പൌരസമിതിയും മനുഷ്യാവകാശപ്രവര്‍ത്തകരും നിയമപുസ്തകത്തിന്‍റെ താളുകള്‍ ഓരോന്നായി പരിശോധിച്ചുനോക്കി . നിരപരാധി രക്ഷപ്പെടുവാനുള്ള എല്ലനിയമങ്ങളും കരിച്ചു കളഞ്ഞിരിക്കുന്നു. അമാനുള്ളയുടെ മേലില്‍ ചാര്‍ത്തിയ കരിനിയമങ്ങള്‍ അദേഹത്തെ തടങ്കലില്‍ മാത്രം പാര്‍പ്പിക്കുവാനുല്ലതും അപരാധികളെ രക്ഷ്പ്പെടുത്തുവാനുള്ളതുമായിരുന്നുവോ!. അമാനുള്ളയുടെ വാര്‍ത്തകള്‍ വായ്ച്ചു അധികാരികള്‍ ചിരിച്ചു, വീണ്ടും പൊട്ടിച്ചിരിച്ചു . കൊടും തീവ്രവാദി പുറത്ത് വിട്ടാല്‍ ലോകം കത്തിയെരിയും, അവര്‍ വീണ്ടും ചിരിച്ചു കൊണ്ടേയിരുന്നു ..

പട്ടിണികിടക്കുന്ന അമാനുള്ളയുടെ കുടുംബത്തിനു കരുണയുള്ളവരുടെ കൈതാങ്ങുകളില്‍ ജീവിതം തുടരേണ്ടിവന്നു . കോടതിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ആരൊക്കയോ അവരെ ചൊല്ലിപ്പടിപ്പിച്ചു,എല്ലാം പടച്ചോനെ ഏല്പിച് ബാപ്പവരുന്ന ദിനം കാത്ത് ഉമ്മയും മകളും വര്‍ഷങ്ങള്‍ കാത്തിരുന്നു , ഒടുവില്‍ ഒരു കത്ത് വന്നു. അയക്കുന്ന ആളുടെ മേല്‍വിലാസമെഴുതിയിരുന്നില്ല, കത്ത് തുറന്നു വായിച്ചു, പ്രിയപ്പെട്ട ഫാത്തിമാ എനിക്ക് സുഖമാണ് എന്നെകുറിചോര്ത്ത് വിഷമിക്കരുത്. എന്‍റെ മകള്‍ വലുതായോ? അവളെ നീ!, ( ബാക്കിഅക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിര്‍ന്നു വായിക്കാന്‍ കഴിയാത്ത രീതിയില്‍ കലങ്ങിപ്പോയിരിക്കുന്നു ) പിന്നെ ഞാന്‍ കടമായി ലാല്ജിയോടു തെരുവ് മക്കള്‍ക്ക് ചായ വാങ്ങി കൊടുത്തിരുന്നു, നീ ഓര്കുന്നുണ്ടാവും, ആ കടം വീട്ടേണ്ടിണ്ടിയിരിക്കുന്നു, ലാല്ജിയോടു പോരുത്തപ്പെടാന്‍ പറയണം എന്നെ കുറിച്ച് നീ വിഷമിക്കരുത് എന്നെ പോലെ ആയിരങ്ങള്‍ ഇവിടെ നിരപരാധികളായ കുറ്റവാളികളാണ് അവരുടെ ദുഖത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല, വിധിയുണ്ടെങ്കില്‍ കാണാം എല്ലാം ദൈവ കോടതിയില്‍ തെളിയിക്കപ്പെടും, സത്യം പുറംലോകമറിയാന്‍ അല്ലാഹു സഹായിക്കും തീര്‍ച്ച, അമാനുള്ളയുടെ വിഷാദം നിറഞ്ഞ വാക്കുകള്‍ അവസാനിച്ചു,. ഉമ്മയും മകളും കെട്ടിപ്പിടിച്ചു കരഞ്ഞു, അന്ന് വൈകുന്നേരം ലാല്‍ജിയെ തേടി അമാനുള്ളയുടെ ഭാര്യയും കുടുംബവും ചായക്കടയില്‍ പോയി. ഇടറുന്ന വാക്കുകളാല്‍ലാല്ജിയോടു വിവരങ്ങള്‍ കൈമാറി, അമാനുള്ളയുടെ കുടുംബത്തെ സമാധാനിപ്പിക്കാന്‍ പ്രതീക്ഷയുടെ വാക്കുകള്‍ക്ക് വേണ്ടി ലാല്‍ജി നന്നേ പരിശ്രമിച്ചുകൊണ്ടിരുന്നു. അവസാനം ലാല്‍ജി പറഞ്ഞു “പ്രതീക്ഷ കൈവെടിയരുത് എല്ലാം ഒരു നാള്‍ തിരുത്തപ്പെടും, ഈ ലോകക്രമങ്ങള്‍ മാറും മോളുടെ ബാപ്പ തിരിച്ചുവരും നമ്മുടെ നാട്ടുകാര്‍ കാര്യങ്ങള്‍ ഗ്രഹിച്ചുവരികയാണ്, കാത്തിരിക്കുക ലാല്‍ജി വാക്കുകള്‍ അവസാനിപ്പിച്ചു. കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ തള്ളിനീക്കി പ്രതീക്ഷയോടെ അമാനുള്ളയുടെ കുടുംബം നീതിയെ കാത്തിരുന്നു...

,,,,,, ,,,,,,,,,,, ,,,,,,,,,, ,,,,,, ,,,,,,, ,,,,,, ,,,,,,,, ,,,,,,,


Category:
കഥ